കൊവിഡ് ചികിത്സയ്ക്ക് ഉപയോഗിക്കുന്ന റെംഡെസിവിര്‍ മരുന്ന് കരിഞ്ചന്തയില്‍ വിറ്റ വാര്‍ഡ് ജീവനക്കാര്‍ പിടിയില്‍. ഉത്തര്‍പ്രദേശിലെ മീററ്റ് സുബര്‍ത്തി മെഡിക്കല്‍ കോളേജിലെ രണ്ട് ജീവനക്കാരാണ് പിടിയിലായത്. ആശുപതിയില്‍ അഡ്മിറ്റ് ചെയ്ത രോഗികള്‍ക്ക് നല്‍കേണ്ട മരുന്ന് അനധികൃതമായി ഡോസിന് 25,000 രൂപ നിരക്കിലാണ് ഇവര്‍ വിറ്റത്.
പ്രതികള്‍ ആശുപത്രിയില്‍ നിന്നും റെംഡെസിവിര്‍ മരുന്ന് മാറ്റിയതിനുശേഷം രോഗികള്‍ക്ക് പകരം ഡിസ്റ്റില്‍ഡ് വാട്ടര്‍ കുത്തിവെപ്പ് നല്‍കുകയായിരുന്നു വെന്ന് ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പൊലീസിന്റെ രഹസ്യാന്വേഷണ സംഘമാണ് ഈ വിവരം പുറത്തുകൊണ്ടു വന്നത്. ആരോപണ വിധേയരായ വാര്‍ഡ് ജീവനക്കാരെ അറസ്റ്റു ചെയ്യുന്നതിനിടെ ആശുപത്രിയിലെ നാലു സുരക്ഷാ ജീവനക്കാര്‍ പൊലീസിനെ ആക്രമിച്ചു. കേസുമായി ബന്ധപ്പെട്ട് ഇതുവരെ ആറു പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
റെംഡെസിവിര്‍ മരുന്ന് കരിഞ്ചന്തയില്‍ വിറ്റതിനും അനധികൃതമായി കെെവശം വച്ചതിനും ശനിയാഴ്ച ഡല്‍ഹി പൊലീസ് നാലുപേരെ പിടികൂടിയിരുന്നു. വിവിധ സംഘങ്ങളിലായി പ്രവര്‍ത്തിച്ചിരുന്ന ഇവരില്‍ നിന്നും 81 കുപ്പി മരുന്നുകളും പിടിച്ചെടുത്തു. പ്രതികള്‍, കരിഞ്ചന്തയില്‍ വിറ്റ മരുന്നുകളുടെ ഉപയോഗത്തെയും ആവശ്യകതയെയുംപറ്റി ബോധവാന്‍മാരായിരുന്നു. കൂടിയ വിലയ്ക്കായിരുന്നു മരുന്നുകള്‍ വിറ്റിരുന്നത്. ഇവര്‍ 25,000 മുതല്‍ 40,000 രൂപവരെ വില ചുമത്തിയായാണ് റെംഡെസിവിര്‍ വിറ്റിരുന്നതെന്നും പൊലീസ് പറഞ്ഞു.