കിളിമാനൂർ
ബാറിലെ തർക്കത്തെത്തുടർന്ന് ഉണ്ടായ കൊലപാതക ശ്രമത്തിൽ നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയെ പള്ളിക്കൽ പൊലീസ് അറസ്റ്റു ചെയ്തു. നാവായിക്കുളം , വെട്ടിയറ, നീതു നിവാസിൽ കിച്ചു എന്ന് വിളിക്കുന്ന നിതിൻ (24) ആണ് പൊലീസിൻ്റെ പിടിയിലായത്. ഈ മാസം മൂന്നാം തീയതി ആയിരുന്നു കേസിനാസ്പദമായ സംഭംവം നടന്നത്. സംഭവത്തെക്കുറിച്ച് പൊലീസ് ഭാഷ്യം. സംഭവ ദിവസം പ്രതിയും സലിം എന്നയാളും കല്ലമ്പലം ഫാർമസി ജaഗക്ഷനിലുള്ള ഇന്ദ്രപ്രസ്ഥ ബാറിൽ വച്ച് വാക്കുതർക്കം ഉണ്ടാവുകയും സലിമിൻ്റെ മൊബൈൽ ഫോൺ നിതിൻ പിടിച്ച് പറിച്ച് കൊണ്ടുപോവുകയും ചെയ്തു. ഈ മൊബൈൽ ഫോൺ തിരികെ വാങ്ങാനായി പ്രതിയുടെയും സലിമിൻ്റെയും സുഹൃത്തായ വിപിനുമൊത്ത് പോളച്ചിറ അപ്പൂപ്പൻ കാവിനടുത്തുള്ള തെങ്ങിൻ പുരയിടത്തിൽ എത്തിയപ്പോഴാണ് സംഭംവം അരങ്ങേറിയത്. സലിമുമായി വാക്കേറ്റത്തിലായ പ്രതി കത്തി ഉപയോഗിച്ച് തുടയിലും വയറ്റിലും കുത്തുകയായിരുന്നു. തുടയിൽ ശക്തമായി കുത്തിയതിനാൽ കാലിൻ്റെ പ്രധാന ഞരമ്പ് മുറിഞ്ഞ് സലിമിൻ്റെ ബോധം നഷ്ടപ്പെടുകയായിരുന്നു. കോൺക്രീറ്റ് പണിക്കിടെ സലിമിൻ്റെ തുടയിൽ കമ്പി തുളച്ചു കയറി എന്ന് പറഞ്ഞ് പ്രതിയുടെ സുഹൃത്തുക്കൾ ഇയാളെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. രണ്ട് ദിവസം കഴിഞ്ഞ് സലിമിന് ബോധം തെളിഞ്ഞപ്പോഴാണ് യാഥാർത്ഥ സംഭാവം പുറത്തറിയുന്നത്. തുടർന്ന് പള്ളിക്കൽ പൊലീസിൽ പരാതി നൽകി. ഈ സമയം പ്രതി രക്ഷപ്പെട്ടിരുന്നു. പള്ളിക്കൽ പൊലിസ് നടത്തിയ ശക്തമായ അന്വേഷണത്തിൽ പ്രതിയെ ചവർകോട് ഉള്ള ഒഴിഞ്ഞ വീട്ടിൽ നിന്ന് പിടികൂടുകയായിരുന്നു. പത്തോളം കൊലപാതക ശ്രമ കേസുകളിലും ബോംബേറ് കേസിലെയും പ്രതിയാണ് കഴിഞ്ഞ ദിവസം പിടിയിലായ നിതിൻ എന്ന് പൊലീസ് അറിയിച്ചു. കല്ലമ്പലം പൊലീസിൻ്റെ ഗുണ്ടാ ലിസ്റ്റിൽപെട്ട പ്രതിയെ ഭയന്നാണ് പ്രദേശവാസികൾ കഴിഞ്ഞിരുന്നത് എന്ന് അധികൃതർ അറിയിച്ചു. ബാറിലെ പിടിച്ചുപറിക്ക് കല്ലമ്പലം പൊലീസ് കേസെടുത്തിട്ടുണ്ട് . പ്രതിയെ പിടികൂടിയ പള്ളിക്കൽ പൊലീസ് സലിമിനെ കുത്താനുപയോഗിച്ച കത്തിയും രക്ഷപ്പെടാൻ ഉപയോഗിച്ച വാഹനവും കണ്ടെടുത്തു. പളളിക്കൽ സി.ഐ ശ്രീജിത്ത് .പി യുടെ നേതൃത്വത്തിൽ എസ്.ഐമാരായ സഹിൽ. എം, ബാബു സി.പി.ഒമാരായ അജിസ്, ഷമീർ , ജയപ്രകാശ് , സ്തുജിത്ത് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റു ചെയ്തത്.അറസ്റ്റു ചെയ്ത പ്രതിയെ ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കി റിമാൻ്റ് ചെയ്തു.