പടിഞ്ഞാറൻ ഡൽഹി മുണ്ട്ക മെട്രോസ്റ്റേഷന് സമീപം മൂന്ന് നില വാണിജ്യ കെട്ടിടത്തിലുണ്ടായ വൻ തീപിടിത്തത്തിൽ ഒരു സ്ത്രീ ഉൾപ്പടെ 27ലേറെപ്പേർ മരിച്ചു. 40ലേറെ പേർക്ക് ഗുരുതരമായി പൊള്ളലേറ്റു. മരണസംഖ്യ ഉയർന്നേക്കുമെന്നാണ് വിവരം. എഴുപതോളം പേരെ രക്ഷപ്പെടുത്തി.
ഇന്നലെ വൈകിട്ട് നാലോടെ സ്വകാര്യ കമ്പനികൾക്ക് ഓഫീസ് തുടങ്ങാൻ വേണ്ടി വാടകയ്ക്ക് നൽകിയ കെട്ടിടത്തിലാണ് അപകടമുണ്ടായത്. ഒന്നാം നിലയിൽ പ്രവർത്തിക്കുന്ന റൂട്ടർ മാനുഫാക്ചറിംഗ് കമ്പനിയുടെ ഓഫീസിൽ നിന്നാണ് തീ പടർന്നതെന്നാണ് പ്രാഥമിക നിഗമനം. 30ലധികം ഫയർ യൂണിറ്റുകൾ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം തുടരുകയാണ്.
രണ്ട് നിലകളിലെ തെരച്ചലിനിടെയാണ് 27 മൃതദേഹങ്ങൾ കണ്ടെത്തിയത്. മൂന്നാം നിലയിലെ തെരച്ചിൽ തുടരുകയാണ്. കെട്ടിടം പൂർണമായും കത്തിനശിച്ചു. രക്ഷപ്പെടാനായി കെട്ടിടത്തിൽ നിന്നും ചാടി പരിക്കേറ്റവരെ ആശുപത്രിയിലാക്കിയതായും അഗ്നിശമന സേനാ അധികൃതർ പറഞ്ഞു.
പ്രസിഡന്റ് രാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്രമോദി, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ തുടങ്ങിയവർ ദുഃഖം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബങ്ങൾക്ക് 2 ലക്ഷം രൂപയും പരിക്കേറ്റവർക്ക് 50,000 രൂപയും കേന്ദ്രം ധനസഹായം പ്രഖ്യാപിച്ചു